തൃശൂർ: ജീസസ് യൂത്ത് പ്രസ്ഥാനത്തെ പ്രാരംഭകാലങ്ങളിൽ ആത്മീയ ദിശാബോധം നൽകി വളർത്തിയെടുത്ത വളർത്തച്ഛനായിരുന്നു "പള്ളിയച്ചൻ" എന്ന് എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്ന ഫാ. അബ്രഹാം പള്ളിവാതുക്കൽ എസ്.ജെ.
സൗമ്യമായ പെരുമാറ്റവും മൃദുഭാഷണവും കൊണ്ട് ഏവരെയും ആകർഷിച്ചിരുന്ന അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിനും ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്‍റെ ( കെഎസ് ടി) ചെയർമാൻ, ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
അപ്പോഴും യുവജനങ്ങളെ ശാക്തീകരിക്കാനും നേതൃത്വം രൂപപ്പെടുത്താനും ബദ്ധ ശ്രദ്ധ പുലർത്തി.
വേദികളിൽ പ്രസംഗിക്കുന്ന ആത്മീയഗുരു മാത്രമായിരുന്നില്ല അദ്ദേഹം; യുവാക്കളുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നടന്ന ഒരു സ്നേഹസാന്നിധ്യമായിരുന്നു.
യുവാക്കളെ ചേർത്തുപിടിച്ച് അവരുടെ ആശങ്കകൾ കേൾക്കുകയും തളർന്ന മനസുകൾക്ക് പ്രത്യാശ പകരുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷതയായിരുന്നു. ആർക്കെങ്കിലും തെറ്റുപറ്റുകയോ ഉത്തരവാദിത്വങ്ങളിൽ വീഴ്ചവരുത്തുകയോ ചെയ്താൽ ശാസനയേക്കാൾ സ്നേഹമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്.
ഷോൾഡറിനു താഴെയായി ഒരു ചെറിയ പിച്ചിലൂടെ (നുള്ളിലൂടെ) തന്റെ സ്നേഹത്തോടെയുള്ള ഓർമപ്പെടുത്തൽ അദ്ദേഹം നൽകുമായിരുന്നു. ആ പിച്ചിൽ കോപത്തേക്കാൾ കരുതലും ശിക്ഷയേക്കാൾ സ്നേഹവുമായിരുന്നു നിറഞ്ഞിരുന്നത്.
തന്നെകാണാൻ വരുന്നവരെ ( പ്രത്യേകിച്ച് യുവജനങ്ങളെ ) ഭക്ഷണം കഴിക്കാതെ വിടാൻ പള്ളിയച്ചൻ തയാറല്ലായിരുന്നു. "കഴിച്ചിട്ടുപോ..." എന്ന സ്നേഹനിർബന്ധം അദ്ദേഹത്തെ കളമശേരി എമ്മാവൂസിൽചെന്ന് കണ്ടിട്ടുള്ള ഏവരുടെയും മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ടാകും.
ആത്മീയകാര്യങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ ചെറിയ കാര്യങ്ങളിലുപോലും കരുതുന്ന ഒരു പിതൃസ്നേഹമായിരുന്നു അദ്ദേഹത്തിന്റേത്.
അനേകം യുവാക്കൾക്കു വിശ്വാസത്തിന്‍റെ വഴിയും സേവനത്തിന്റെ അർഥവും കാരുണ്യത്തിന്‍റെ മാതൃകയും പഠിപ്പിച്ച പള്ളിയച്ചൻ ഒരു പുരോഹിതൻ മാത്രമായിരുന്നില്ല; അനേകായിരം ജീവിതങ്ങളെ സ്പർശിച്ച ഗുരുവും ആശ്വാസം പകർന്ന ഒരു സുഹൃത്തും ആയിരുന്നു.
കാൻസർ ബാധിതനായി വിശ്രമജീവിതം നയിക്കുമ്പോൾ കുടുംബ സമേതവും അല്ലാതെയും എത്തുന്ന അരുമ ശിഷ്യർക്കു പ്രാർഥനാ സഹായം വാഗ്ദാനം ചെയ്യുകയും സ്നേഹ മുത്തം നൽകി യാത്രയാക്കുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിന്‍റെ മൃദുസ്മിതവും സ്നേഹത്തിന്‍റെ പിച്ചും കരുതലിന്‍റെ വാക്കുകളും അനുഭവിച്ച ആയിരക്കണക്കിനു ജീസസ് യൂത്ത് പ്രവർത്തകർ ലോകമെമ്പാടും ഇന്നുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലും മനസിലും
കാലം മായ്ക്കാത്ത ഓർമകളായി ആ സ്നേഹസ്പർശങ്ങൾ നിലനിൽക്കും. അതുകൊണ്ടുതന്നെ പള്ളിയച്ചന്റെ ജീവിതം സേവനത്തിന്‍റെയും വിനയത്തിന്‍റെയും നിസ്വാർഥ സ്നേഹത്തിന്‍റെയും പ്രകാശിക്കുന്ന സാക്ഷ്യമായി തുടരും; തീർച്ച.